2012, ഏപ്രില്‍ 22, ഞായറാഴ്ച

വേസ്റ്റ്


തൊലിയുരിഞ്ഞത്
കണ്ണ് ചൂഴ്ന്നത്
പുറംതോടുടച്ചത്
തൂവല് പറിച്ചത്
തലയുംവാലും നുള്ളിയത്
അഴുകി നുരച്ചത്
തൂത്ത് തുടച്ചത്
തട്ടിത്തകര്‍ന്നത്
പഴകിപ്പൊടിഞ്ഞത്
നിറം മങ്ങീയത്
കാലാവധി കഴിഞ്ഞത്
കാലം തെറ്റി കിട്ടിയത്
തൊണ്ണില്കുടുക്കിയത്
തീരെ മടുത്തത്
ഇത്രയൊക്കെയെയുള്ളു
ആ കറുത്തകവറില്‍

യൂണിഫൊമില് വരുന്ന കുടുംബശ്രീകളെ
നിങളുടെ വീട്ടിലൊക്കെ
എങനെ?

വെട്ടിമൂടുമൊ.
കത്തിക്കരിക്കുമൊ
ബയോഗ്യാസായി
അടുക്കളയിലെരിയുമൊ?

2012, ഏപ്രില്‍ 9, തിങ്കളാഴ്ച

:-D





ചില ബന്ധങളങനെയാണ്
വെള്ളമധികമൊഴിക്കണ്ട
വളം വേണ്ട ,
തടം കോരി തടം കോരി തളരണ്ട
ഒന്നവിടേക്കു നോക്കുകയേ വേണ്ടൂ

മനസ്സിന്റെ ഇടം തിരിയലുകളെ
താലോലിക്കുന്ന ഇലയനക്കങള്‍
ചിന്തയുടെ ഊയലാട്ടങള്‍ക്ക്
ഉറപ്പുള്ള ഒരു ചെരിഞ്ഞകൊമ്പ്,
ആരും കാണാത്ത വേവലാതികളെ
ആറിത്തണുപ്പിക്കാന്‍ പരന്ന ഒരു തണല്‍ വട്ടം,
അപ്രതീക്ഷിതമായി മുടിക്കെട്ടിലേക്ക് പൊഴിഞ്ഞു വീഴുന്നു
ഇത്തിരിപോന്ന ഒരു പൂവ്,
നിലാവും സ്വപ്നങളും ഒഴിഞ്ഞു പോയ
കണ്‍കോണില്‍ ഒറ്റത്തുള്ളി മരപ്പെയ്ത്ത്,
ഇതൊക്കെയാണ് ഈ ഒരു കുഞ്ഞു പച്ചപ്പൊട്ടായ്
എന്റെ പൂമുഖത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന
(അലങ്കാരത്തിനെന്ന് പറഞ്ഞോട്ടെ എല്ലാവരും)

കൊച്ചു ബോണ്‍സായ് ചെടിയിലൂടെ
ഞാന്‍ നേടിയെടുക്കുന്നത്.

അറിയാം ,
നിന്റെ ആകാശങള്‍ക്ക് അതിരിടുകയാണെന്ന്
അളവുകളെ വെട്ടിച്ചുരുക്കുകയാണ്
വേരുകള്‍ക്ക് വഴിമുടക്കുകയാണെന്ന്
ത്രിമാനങളിലും ചുരുങിപ്പോയ
എന്റെ ഏതോ ഒരു ഭാവാത്തിന്റെ
അവസാന പച്ചത്തുരുത്തായ്,
ഒരു ചിറകടിവട്ടമായ്
നിന്നെ ഞാന്‍ വാ‍ായിച്ച് പോവുകയാ‍ാണ്.

2012, മാര്‍ച്ച് 13, ചൊവ്വാഴ്ച

അടരുകള്‍

മൌനത്തിന്റെ മുള്ളുവലിച്ചൊരു പിണക്കവേലി കെട്ടാമോ?
ഉരിഞ്ഞെറിയാനാണ് ,പഴകിപതം വന്ന ഈ പുറം പടത്തിനെ

ഗര്‍വ്വിന്റെ ചുടുകട്ടചേര്‍ത്തൊരു വന്മതില്‍ പടുക്കാമോ?
വേരാഴ്ത്താനാണ് വാശിയുടെ ഈ കൊച്ചു ആല്‍മരനാമ്പിന്

നിഷേധത്തിന്റെ പുലിമുട്ടിന് ദര്‍ഘാസ് കൊടുക്കാമോ?
നിസ്സഹായതയുടെ ഉപ്പുകാറ്റ് മേല്‍ചുണ്ടില്‍ വരവറിയിക്കുന്നുണ്ട്.

അവിശ്വാ‍സത്തിന്റെ ചതുപ്പില്‍ താണ് താണ് പൊയ്ക്കോട്ടെ,
ഒരമാവാസിയില്‍ പൊട്ടിച്ചൂട്ടായി കത്തിയുയര്‍ന്നാലൊ.

ഒറ്റയൊരു വാക്കിന്റെ പെട്ടകം തരാമൊ?
ഒന്നിച്ചുറങാന്‍ കൊതിക്കുന്നവയെയൊക്കെ അതിജീവിപ്പിക്കനാണ്...

2012, ജനുവരി 23, തിങ്കളാഴ്ച

കുമ്പസാരം

അന്തിമേഘങ്ങള്‍ വന്നു
താണു വണങ്ങിയിരുന്നു,
തുഞ്ചാനത്തൊരു ഒറ്റക്കണ്ണന്‍
നക്ഷത്രം വഴികാട്ടിയിരുന്നു.

അള്‍ത്താരയില്‍
രക്തമൊലിച്ചിറങ്ങുന്ന
മുറിപ്പാടുകളുമായി
നിന്നിരുന്നവനേ,
നിന്നെ സ്നേഹിച്ചു മതിവരാതെ
ഒരു മെഴുകുതിരിപോല്‍ ഉരുകി
പിന്നെ കണ്ണിലെ തീകെട്ടുറഞ്ഞു ഞാന്‍

ഒരു നിമിഷത്തെ രണ്ടായി പകുത്ത്
രണ്ടാം പകുതിയില്‍
ആ നാലറകളുള്ളകുമ്പസാരക്കൂടിനു മുന്നില്‍
മുട്ടുകുത്തി മുഖം കുനിച്ചു പറയുന്നു,
വെറുപ്പാണ്
അതേ അളവില്‍ ആവശ്യവുമാണ്.

സ്വയം തെളിഞ്ഞുഇറങ്ങി വരുമ്പോള്‍
അറിഞ്ഞില്ലല്ലൊ,
ആദ്യപാതിക്കും രണ്ടാം പാതിക്കുമിടക്ക്
കയ്യിലെ ആണികള്‍ ഊരിയെറിഞ്ഞ്
മുള്‍ക്കിരീടം തട്ടിത്തെറിപ്പിച്ച്
അരമറക്കുന്ന ചേലക്കുമുകളില്‍
വെളുത്ത കുപ്പായം വാരിവലിച്ചണിഞ്ഞ്
നാലറകളുള്ള ആ മുറിക്കു പുറകിലേക്ക്
നീ തിടുക്കത്തില്‍ പാഞ്ഞ കാര്യം

2012, ജനുവരി 8, ഞായറാഴ്ച

പീഢനം

പീഢനം എന്ന വാക്ക്
അടച്ചിട്ടൊരു വാ‍തിലാണ്,
സാക്ഷവലിച്ചിട്ട് ഉറപ്പുവരുത്തിയാണ്
എന്നും ഉറങാന്‍ പോവാറ്.

ബലമില്ലാത്ത ആ വാക്കിന്റെ
വാതില്‍ വയ്ക്കാതെ
ചുവരുകള്‍ മാത്രമുള്ള ഒരു വീട്ടില്‍
മക്കള്‍ കളിക്കുന്നുണ്ട്,വളരുന്നുണ്ട്.

ആ‍ വാക്കിന്റെ അപ്പുറത്ത്
വഴങികൊടുക്കലിന്റെ,
വരിഞ്ഞു പിടിക്കലിന്റെ,
വേട്ട് തിന്നുന്നതിന്റെ,
വന്യമായ സാധ്യതയുണ്ട്.

ആ സാധ്യതയുടെ മറപ്പുരക്കിപ്പുറം
തഴമ്പുള്ള വലം കൈ കൊണ്ടും
മഷിക്കറയുള്ളചൂണ്ടാണി വിരല്‍ കൊണ്ടും
സ്വയംഭോഗം ചെയ്യാന്‍
സുരക്ഷമായ ഒരിടമുണ്ട്.

പീഢനം എന്ന വാക്ക്
തേഞ്ഞു തീര്‍ന്നേക്കാവുന്ന ഒരു നാട്ടുപേര്
ചരിത്രത്തിനുനും ,
രക്തസാക്ഷികള്‍ക്കുംവേണ്ടി
മലര്‍ക്കെ തുറന്ന ഇരുപാളികളാണ്.

പീഢനം എന്ന വാ‍ക്ക്
ദൂരെ ഒരു ഊരില്‍,
ഒരു കിളിക്കൂട്ടില്‍
ഒരു കുഞ്ഞിന്റെ ചുണ്ടില്‍ നിന്നറ്റുപോയ
മുലക്കണ്ണാ‍ണ്

അവള്‍ക്കത്
ഗൂഡമന്ത്രത്താല്‍ ആവാഹിച്ച്
ചെപ്പ് കുടത്തില്‍ ബന്ധിച്ച
പിതൃത്വംഎന്ന ഇരുട്ടറയുടെ
കൈ മാറി മാറി
തേഞ്ഞുപോയതാക്കോലാണ്.

{പുതുകവിത പുതുവര്‍ഷപതിപ്പില്‍ പ്രസിദ്ധീകരിച്ചത്}

2011, ഡിസംബര്‍ 28, ബുധനാഴ്ച

പറയാന്‍ ഭയന്നത്

1. ആശ്വാസം

സ്നേഹിക്കാനോ വെറുക്കാനോ ദൂരം തടസ്സമല്ല....
എന്നാല്‍ ആശ്വസിപ്പിക്കാന്‍,
എന്റെ കൈപ്പാടിനപ്പുറമുള്ള ദൂരംപോലും
നമ്മളെ വെറും രണ്ട് ശരീരങ്ങളാക്കുന്നു ...



2. സഹതാപം

എനിക്ക് നിന്നോട് സഹതാപം തോന്നുന്നു,
തൂവല്‍ക്കനം കാരണം ആകാശം നഷ്ടപെട്ട ഒരു വീട്ടുപക്ഷിയോടെന്നപോലെ
ചുമലിലുറച്ചുപൊയ ചുമരുകളാല്‍ വേഗത നഷ്ടപ്പെട്ട ഒച്ചിനോടെന്നപോലെ
എനിക്ക് സത്യമായും നിന്നോട് പാവം തോന്നുന്നു

3. സ്നേഹം

അലങ്കാരങളില്ലാത്ത ഭാഷയില്‍
നീ വരച്ചിട്ടത് എന്നെത്തന്നെയായിരുന്നു
ഉപമാനോപമേയങളുപേക്ഷിച്ച
നിന്റെ വാക്കുകള്‍ പ്രണയത്തേക്കാള്‍ തീവ്രമായിരുന്നു


4. പരിഹാസം

കള്ളിമുള്ളിനു വെള്ളമൊഴിക്കാന്‍ ചെന്ന
ഞാന്‍ വിഡ്ഡി....
ഉള്ളം കയ്യില്‍ കുത്തിയതുംപ്പൊരാ
പറഞ്ഞതു കേട്ടില്ലെ
എനിക്കുള്ളിലെന്നും മഴയാണെന്ന്



5.നിസ്സഹായത

എനിക്കുവയ്യിങനെ
മുറിഞ്ഞു മുറിഞ്ഞൊഴുകാന്‍
ഒന്നുകില്‍ എടുത്തെടുത്തെ
-ന്നെയൊരു ചുഴിമാത്രമാക്കു
അല്ലെങ്കില്‍
തുടക്കത്തിലേ അണകെട്ടി
പലതായ് വഴി പിരിക്കൂ


6.നിര്‍വികാരത

പുഴ ഒരു നിശ്വാസമായും
മരുഭൂമി ഒരു ആശ്വാസമായും
ഒതുക്കിപിടിക്കുന്നുണ്ട് മണലിനെ

7.വെറുപ്പ്

വെറുമൊരു പാഴ്ചെടിയാണ് ഞാ‍ന്‍ എളുപ്പം പിഴുതെറിയാം ........
നിന്റെ മിഴികള്‍ പെയ്താല്‍ ആദ്യം മുളപൊട്ടുന്നതു ഞാനായിര്‍ക്കും .

8.കൊടും ചതി

ആകാശവീഥിയിലേയും വീട്ടുമ്മറങളിലേയും
ഓരോ നക്ഷത്രവും എന്നെ ചതിക്കുകയാണ്
കുരിശിലേറ്റുമെന്നുറപ്പുള്ള ഒരു തിരുപ്പിറവിയിലേക്ക്
മനസ്സിനെ വഴികാട്ടി


9. നുണ

ചില നിമിഷങളില്‍
നമ്മള്‍
കണ്ണടച്ച് ഇരുട്ടാക്കും
ആ ഇരുട്ടു കൊണ്ട്
പറഞ്ഞു തീരാത്ത
ചില വാചകങളിലെ വിടവടക്കും
വൈകി ഏറെ വൈകി
നാമറിയും
അതിലൂടെ ചോര്‍ന്നുപോയത്
ഒരു ജീവിതം തന്നെയായിരുന്നെന്ന്
സ്വന്തം ജീവിതം , സ്വന്തം മാത്രമല്ലെന്ന്

10. പ്രണയം

കൊത്തിക്കീറാന്‍ കൊക്കുകളോ
കടിച്ചീംബാന്‍ തേറ്റകളൊ
കീറിപ്പൊളിക്കാന്‍ കൂര്‍ത്തനഖങളോ
വരിഞ്ഞു മുറുക്കാന്‍ ശല്‍ക്കങളോ
തുഴഞ്ഞകലാന്‍ ചിറകുകളോ
ഇല്ലാതെ എത്രസുന്ദരമായ
പാത്രത്തിലാണ് മനുഷ്യപ്രണയമേ
ദൈവം നിന്നെ നിറച്ചിരിക്കുന്നത്.............


11. ലാളനം

ഉപ്പുപോലൊരു വാക്കു രുചിച്ചിട്ടുണ്ടോ,
കല്ലുപ്പുപോലൊരു വാ‍ക്ക്?
എത്ര കടുത്തതായാലും
നനവിനോടലിയുന്നത്
മുറിവില്‍ നീറിയുണക്കുന്നത്.
... ഓര്‍മ്മകളെ ഉറക്കിടുന്നത്.
പാതി മയക്കത്തിലും രുചിച്ചുപോവുന്നത്
ഏത് പനിക്കിടക്കയിലും നാവിലലിയുന്നത്.



12. കപടത്വം

കൃഷ്ണഭക്തി, അല്ല പ്രണയം ഒരു ഭ്രാന്തായപ്പോള്‍
എനിക്ക് മനസ്സിലായി മനുഷ്യനും ദേവനും ഇടക്കുനില്‍ക്കുന്നു എന്റെ സങ്കല്പം
എന്ന്.
ഒരിക്കലും ഒന്നു കാണുവാന്‍ മാത്രമായി.. ഒരു മനുഷ്യനും വിളിക്കില്ലെന്നു
ഒരിക്കലും , ഒരു ദേവനും എന്റെ പ്രണയത്തെ ഉപേക്ഷിച്ച് പോവാനാവില്ലെന്ന്



13. വിഡ്ഢിത്തം

ദിവസത്തിലൊറ്റൊയൊരിക്കല്‍
ഒരു തറപ്പിച്ചനോട്ടത്തിനായ്
കഴുത്തൊടിക്കുന്ന മഞ്ഞപ്പൂവേ കഷ്ടം
നിന്റെ ശരിയായ പേരുപോലും മറന്നെല്ലാരും



14. സമര്‍പ്പണം

നീര്‍ത്തുള്ളി പറഞ്ഞു ;
കൂട്ടം തെറ്റിയതല്ല,
തുനിഞ്ഞിറങിയതാണ്
കൂട്ടുകാരോടും വീട്ടുകാരോടും
പിണങി പിരിഞ്ഞ്
ഒരു നിമിഷത്തേക്കെങ്കിലും
നിന്റെ കണ്ണിലൊരു മഴവില്ലാവാന്‍


15. അറിവ്

എന്നും മിണ്ടാറുണ്ട് ,
ഒന്നും പറയാറില്ല............


16. നിറവ്

ഒരു പള്ളിമണിയോളം വാചാലയാണ്..........ഏകാകിയും



17. തിരിച്ചറിവ്
നിന്റെ മനസ്സിന്റെ ഒളിസങ്കേതത്തിലെവിടെയോ ബന്ധിയാ‍ാക്കുന്നതും കാത്ത്
യാത്രപുറപ്പെട്ട ഒരു വിനോദസഞ്ചാരിയായെന്നെ വാ‍യിച്ചോളൂ.............


18. പറയാന്‍ ഭയന്നത്

ഇരുട്ടില്‍ മാത്രമേ എനിക്ക് നിന്നെ ആവശ്യമുള്ളു
ഇരുട്ടില്‍ എനിക്ക് മാത്രമേ നിന്നെ ആവശ്യമുള്ളു

2011, നവംബര്‍ 30, ബുധനാഴ്ച

കാറ്റിനൊപ്പം

കാറ്റിനൊപ്പം തട്ടിവീണിട്ടുണ്ടോ?
ഈ മുറ്റത്തു നിന്നാമുറ്റത്തേക്ക്
തിടുക്കത്തിലോടിയപ്പോള്‍
ഒരു പൂപ്പരത്തിവേരില്‍ തട്ടിമറിഞ്ഞ്
മുട്ടു പൊട്ടിയിട്ടും പൊട്ടി ച്ചിരിച്ചിട്ടുണ്ടോ?

കാറ്റിനോട് കണ്ണ് നിറച്ചിട്ടുണ്ടോ?
തൊഴുത്തിനും തൊടിക്കുമിടയില്‍
ഒളിഞ്ഞിരുന്നു പേടിപ്പിച്ചപ്പോള്‍
നട്ടുച്ചക്ക് , പൊട്ടിവീണ കൈവളകള്‍ക്കൊപ്പം
കാറ്റിനെ നോക്കി നോക്കി നനയിച്ചിട്ടുണ്ടോ?

കാറ്റ് സ്വയം ചെറുതാവുന്നത് കണ്ടിട്ടുണ്ടോ?
മേല്‍കഴുകിവന്ന ഒരു വൈകുന്നേരകാറ്റിനോട്
ചെമന്ന് തുടുത്ത ഒരു തൃസന്ധ്യ
കുട്ടിക്കളികളിനിയില്ല്ലെന്നു പറഞ്ഞനേരം
കാറ്റ് സ്വയം ചൂളി, വിളറുന്നത് കണ്ടിട്ടുണ്ടോ?


കാറ്റ് വന്ന് കണ്ണ് പൊത്തിയിട്ടുണ്ടോ?
നിര്‍മാല്യം തൊഴുതിറങ്ങിയ
ഒരു വെളുപ്പാന്‍ കാലത്ത്
നിലത്തിഴയുന്ന നീള്‍മിഴിയെ
തണുത്ത കാറ്റ് വന്ന് പൊത്തി പിടിച്ചിട്ടുണ്ടോ?

കാറ്റിനൊപ്പം നാട് വിട്ടിട്ടുണ്ടോ?
നീറിപ്പിടയുന്ന മനസ്സ് കാറ്റിനൊപ്പം വടക്കോട്ടും
പൊങ്ങുതടിപോലൊരു ശരീരം
കാറിനുള്ളില്‍ തെക്കോട്ടുമായി
നാട് വിട്ടിട്ടുണ്ടോ?